friends

ചൊവ്വാഴ്ച

എം.കെ. നമ്പ്യാരും കളിയരങ്ങ്‌ എന്ന നോവലും

എം.കെ. നമ്പ്യാര്‍
ബഹറയിനില്‍ വെച്ച്‌ നടന്ന ഒരു കവിയരങ്ങില്‍ വെച്ചാണ്‌ ഞാന്‍ എം.കെ. നംബ്യാരെ പരിചയപ്പെടുന്നത്‌, ഒരു പരോപകാരപ്രിയനും , പച്ചമനുഷ്യന്റെ ലാളിത്യതയും ഉള്ള മനുഷ്യന്‍, അതിജീവനത്തിന്റെ കഠോര ഭാവങ്ങള്‍ വേണ്ടുവോളം കണ്ടും കേട്ടും അനുഭവിച്ചും മുന്നേറുന്ന ജീവിത യാത്രികന്‍, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി, വൈവിധ്യങ്ങളെ നോക്കി കണാണുന്ന ജിഞ്ജാസി.


എം.മുകുന്ദനോടൊപ്പം
ചെറുപ്പം മുതലെ സാഹിത്യ തത്പരനാണ്‌, കഥ, കവിത, നോവല്‍, നാടകം എന്നിങ്ങനെ എല്ലാത്തിലും രചന നടത്തിയിട്ടുണ്ട്‌, ഒരു ഉന്നത തറവാട്ടില്‍ ജനിച്ചിട്ടും പട്ടിണിയുടെ തീവ്രത അനുഭവിച്ചിട്ടുണ്ട്‌ എന്ന് പറയാന്‍ എം.കെ. നംബ്യാര്‍ക്ക്‌ ഒരു മടിയുമില്ല, തൊഴിലാനായി മദ്രാസില്‍ അലയുമ്പോള്‍ 7 ദിവസം പട്ടിണി കിടക്കേണ്ടി വന്നു, അന്നാണ്‌ നാട്ടിലെ പുഴയുടെ മഹത്വം ബൊധ മണ്ഡലത്തിലെത്തുന്നതെന്ന് അദ്ദേഹം പറയുന്നു, ബാല്യം അമ്മുമ്മയോടപ്പം മാത്രമായ്‌ തറവാടിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടപ്പോള്‍ ഭാവനയുടെ ലോകത്ത്‌ പതിയെ സഞ്ചരിക്കല്‍ ശീലമാക്കി, ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങള്‍ പലതും നമ്പ്യാര്‍ വിവരിക്കുന്നത്‌ ആശ്ചര്യത്തോടെ മാത്രമാണ്‌ ഞാന്‍ കേട്ടിരിന്നിട്ടുള്ളത്‌, ന്യുയോര്‍ക്കില്‍ വെച്ച്‌ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൊലക്കത്തിയുമായി മുന്നിലെത്തിയപ്പോള്‍ പതറാതെ കയ്യിലുള്ള ഡോളറുകള്‍ എല്ലാം അയാള്‍ക്ക്‌ നല്‍കിയതിനു ശേഷം നമ്പ്യാര്‍ ആ അമേരിക്കകാരനോട്‌ പറഞ്ഞത്‌, എന്റെ കയ്യിലുള്ള പണമെല്ലാം നിനക്കു നല്‍കി കഴിഞ്ഞു എനിക്ക്‌ വിശക്കുന്നുണ്ട്‌, നീ എനിക്ക്‌ ഭക്ഷണം നല്‍കണം എന്നാണ്‌, അയാള്‍ സ്വന്തം ഭവനത്തിലേക്ക്‌ കുട്ടികൊണ്ട്‌ പോയി ഭക്ഷണം നല്‍കി, ഭാര്യ ലൈംഗിക തൊഴിലാളിയാണെന്നും 2 ആഴ്ച്ചയായ്‌ തൊഴില്‍ വൃത്തിക്ക്‌ പോകാന്‍ സാധ്യമായില്ലെന്നും അതിനാല്‍ പണമില്ലാതെ വന്നതിനാലാണ്‌ ആക്രമിച്ച്‌ പണം തട്ടാന്‍ വന്നെതെന്നും പറഞ്ഞ്‌ അമേരിക്ക കാരന്‍ കരഞ്ഞു, അയാള്‍ ഇന്നും നമ്പ്യാരുടെ മൊബെയിലില്‍ ഇടയ്ക്ക്‌ വിളിക്കും സ്നേഹന്വേഷണം നടത്തും, മരണത്തെ മുഖാ മുഖം കണ്ട മറ്റൊരു സംഭവം ജപ്പാന്‍ യാത്രയ്ക്കിടയിലാണ്‌ വിമാനം ചുഴലി കാറ്റില്‍ പ്പെടുകയും നിലത്തിറങ്ങാന്‍ കഴിയാതെ മരണമുഖത്ത്‌ സഹ യാത്രക്കാര്‍ അലമുറയിട്ട്‌ കൊണ്ടിരുന്നപ്പോള്‍, നമ്പ്യാര്‍ ചെയ്തത്‌ ഭാര്യയ്ക്ക്‌ മൊബൈയിലില്‍ ഫ്ലൈറ്റിന്റെയും, സീറ്റിന്റെയും വിവരങ്ങള്‍ സന്ദേശം അയച്ച്‌ ശാന്തനായിരുന്നു, അത്‌ തന്നെയാണ്‌ അദ്ദേഹത്തിന്‌ എന്നെ പോലുള്ള യുവാക്കളോട്‌ ഉപദേശിക്കാനുള്ളത്‌, ജീവിതം ദൈവ വിശ്വാസത്തില്‍ അര്‍പ്പിച്ച്‌ ചിട്ടവട്ടം ക്രമീകരിച്ച്‌ പ്രാക്ടിക്കലായി ജീവിക്കുക,

എം.കെ. നമ്പ്യാര്‍ ,            ടി . എസ്. നദീര്‍ 
എം.കെ. നമ്പ്യാരുടെ 'കളിയരങ്ങ്‌' എന്ന നോവല്‍ ഇപ്പോള്‍ വെട്ടം ഒണ്‍ലൈന്‍ മാഗസനില്‍ പ്രസിദ്ധീകരിച്ച്‌ കൊണ്ടിരിക്കുന്നു, http://www.vettamonline.com/ നോവലിനെ കുറിച്ചും മറ്റ്‌ സാഹിത്യ വിചാരങ്ങളെ കുറിച്ചും അദ്ദേഹവുമായി സംസാരിച്ചവയില്‍ നിന്ന്:-


  • ഇ നോവല്‍ എഴുതാനുള്ള പ്രേരണ എന്താണ്‌?
നോവലിലൂടെ കുറേ കര്യങ്ങള്‍ വരച്ചുകാണിക്കാന്‍ സാധിക്കും..കുറേ വര്‍ഷങ്ങളായി കേരളത്തിന്നു പുറത്ത് ജീവിക്കുന്നു.നടന്നു വന്നപ്പോഴും,ഉറങ്ങി എഴുന്നേറ്റപ്പോഴും കണ്ണിലൂടെ ദ്രുശ്യമായ പലതും എന്നെ വേദനിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അത്തരം നേര്‍ക്കാഴ്ചകള്‍ ഇവിടെ പറയാന്‍ ശ്രമിച്ചു നോക്കുകയാണ്.
  •  ഒട്ടുമിക്ക സാമൂഹിക കച്ചവട വ്യവസ്ഥിതിയും ലോകത്തിലെ എല്ലാ സമൂഹത്തിലും ആത്യന്തികമായി ഒരേ നിറം കാണിക്കുന്നു എന്നണൊ ഇ നോവല്‍ കോണ്ട്‌ ഉദ്ദേശിക്കുന്നത്‌ ? 
എല്ലാസമൂഹത്തിന്നും ഒരേനിറമാണെന്ന് പറയാന്‍ പ്റ്റില്ല.സാഹചര്യങ്ങള്‍ക്കും കാലാവസ്ഥക്കും അനുസരിച്ച് മാറേണ്ടതുണ്ട്..മറ്റങ്ങള്‍ കുടൂബത്തിന്നും സമൂഹത്തിനും പ്രയോചനപ്പെടുന്നതായിരിക്കണം.സങ്കുചിതമായ മാറ്റങ്ങള്‍ വായു സഞ്ചാരം ഇല്ലാതാക്കും.  
  • നോവലിലെ നീലന്‍ എന്ന നായക കഥാപാത്രം അധര്‍മ്മത്തിനും അനീതിക്കും സമരസപ്പെടുകയും അതോടൊപ്പം ഉള്ളില്‍ ശക്തമായ പ്രതിഷേധം അടക്കിപ്പിടിക്കുകയും ചെയ്യുന്നു, സമകാലിക മലയാളിയുടെ മനോവികാരം തന്നെയല്ലെ ഇത്‌?
നീലന്‍ വിവേകബുദ്ധിയോടെ ജീവിക്കുവാന്‍ ശ്രമിക്കുന്നു.തിന്മകളെ വെട്ടിത്തുറന്നു പറയുന്നു.കഴിയുമെങ്കില്‍ ചിലരെ തിരുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.സമകാലികമലയാളിയുടെ വികാരം ഇതു തന്നെ എന്നു പറയാ‍ന്‍ പ്രയാസം.പ്രത്യേകിച്ചും നമ്മള്‍ നിലനില്‍പ്പിനെ ഭയപ്പെടുന്നു.അവധിക്കു നാട്ടില്‍ പോകുമ്പോള്‍ വീട്ടുമുറ്റത്ത് വിസര്‍ജ്ജിച്ചുപോയവരെ ശകാ‍രിച്ചാല്‍ പോലീസ് കേസാവില്ലേ?തിരിച്ചുപോകാന്‍ കഴിയാതെ വരുമോ എന്നെല്ലാമാണ് പലരും ചിന്തിക്കുന്നത്.മറ്റുള്ളവരെ ഹനിക്കുന്നതായ കാഴ്ചപ്പാടുകളും ശൈലികളും മാറേണ്ടതുണ്ട്.എന്തും പറയാം,പക്ഷെ വിവേകബിദ്ധിയോടെ മാത്രം..  
  • കളിയരങ്ങ്‌ എന്നത്‌ നില നില്‍പ്പിന്റെ കളിയരങ്ങാണൊ?
 കളിയരങ്ങ് എന്നത് നിലനില്‍പ്പിന്റെ കളിഅരങ്ങല്ല.കെട്ടി ആടുന്ന വേഷങ്ങളെ പല അരങ്ങുകളിലൂടെ അവതരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്.
  •  നോവല്‍ തുടങ്ങുന്ന മാംസളപുരി എന്ന ഇന്ത്യന്‍ തെരുവിനെ വര്‍ണ്ണിക്കുമ്പോള്‍ വേശ്യകളേയും ലഹരി വില്‍പ്പന്‍ കേന്ദ്രങ്ങളുടെയും വര്‍ണ്ണനയും, പച്ചയായ ഭാഷ പ്രയോഗവും, അതിഭാവുകത്വം എന്ന വിമര്‍ശനത്തിന്‌ കാരണമാകില്ലെ?
  •  പുരിയിലെ ഭാഷണങ്ങള്‍ക്ക്‌ കുടി ലഹരിയുടെ ചുവ, അവിടെ രാജാവും മന്ത്രിയും, ഭിക്ഷക്കാരനും ആ ദുര്‍മ്പല നിമിഷത്തില്‍ കുട്ടുകാരാവും, ആഹാരത്തിനും ലഹരിക്കും വേണ്ടി ജന്മമെടുത്ത പരിക്ഷകള്‍ എന്നൊക്കെ നോവല്‍ തെരുവു മനുഷ്യരെ ആക്ഷേപിക്കുന്നുണ്ടോ?
 വിമര്‍ശനത്തെ ഭയപ്പെട്ട് പറയാനുള്ളത് പറയാതിരിക്കുന്നത് ഭീരുത്ത്വമാണ്.അതു പറഞ്ഞ് എന്തു വ്രുത്തികേടുകളും പറയുന്നത് ശരിയല്ല.നേരില്‍ കണ്ടതും അനുഭവിച്ചറിഞ്ഞതും പച്ചയായി പറയാം..മദ്യവും മധുരാക്ഷിയും ഇല്ലെങ്കില്‍ ലോകമില്ല.പുരോഗതിയില്ല. സത്യമല്ലേ?കാര്യസാദ്ധ്യങ്ങള്‍ക്കും മറ്റുമായി പണ്ടുമുതലേ ഇതിനു പ്രസക്തിയുണ്ട്.
 സ്വന്തം ഉത്തരവാദിത്ത്വം നിര്‍വഹിക്കാതെ ഭാര്യയേയും മക്കളേയും വിറ്റുകുടിക്കുന്നവരെയാണ് പരിഷകള്‍ എന്ന പ്രയോഗം കൊണ്ട് ഞാന്‍ ഉദ്യേശിച്ചത്.
 തെരുവിലെ ജീവിതം സുതാര്യമാണ്.അവിടെ നാളെ ഇല്ല.ഇന്ന്,ഇപ്പോള്‍ ജീവിക്കാന്‍ മാത്രമേ അവര്‍ക്കറിയൂ.
  •  നോവലിലെ നായക കഥാപാത്രം ഗള്‍ഫില്‍ എത്തപ്പെടുകയും, ഇവിടെ നടമാടുന്ന അനീതികളില്‍ അമര്‍ഷം കൊള്ളുകയും ചെയ്യുന്നുണ്ട്‌, പക്ഷെ ഇന്ത്യക്കാരനായ കമ്പനി മനേജറാണ്‌ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്‌, അയാളാകട്ടെ തന്റെ രാഷ്ട്രിയ സ്വാധീനം ഉപയോഗിച്ച്‌ ഇന്ത്യാ ഗവണ്‌മെന്റിന്റെ പുരസ്ക്കാരങ്ങള്‍ തരപ്പെടുത്തകയും ചെയ്യുന്നു, സത്യത്തില്‍ പ്രവാസം എന്നാല്‍ വ്യവസ്ഥിതിയുടെ അടിമത്വം അല്ലെ ?
 ഒരു പണി,പുരോഗതി ഇതെല്ലാം ആഗ്രഹിച്ചാണ് നമെല്ലാം ഇവിടെ വന്നത്.കാലാവസ്ഥയോജ്യമാകുമ്പോള്‍(അനുകൂലമാക്കുമ്പോള്‍ ) അടുത്തിരിക്കുന്നവന്റെ വയറ്റില്‍ ചവുട്ടിക്കയറുന്ന അരങ്ങുകള്‍ ധാരാളം കാണാം.ചെയ്തികളുടെ കൂമ്പാരം കൂടുമ്പോള്‍ പലതും തേടിപ്പിടിക്കാനും എളുപ്പം.വന്ന വഴികള്‍ മറക്കുകയും ചെയ്യും.
 വ്യവസ്ഥിതികളുടെ ശില്‍പ്പികള്‍ നാം തന്നെയാണ്..അതില്‍ കിടന്നു ശ്വാസം മുട്ടിമരിക്കേണ്ടിവന്നവരില്‍ ശില്‍പ്പികളും ഇല്ലാതില്ല..
  •  താങ്കള്‍ നോവല്‍ , കവിത, കഥ എന്നിങ്ങനെ എല്ലാ മേഘലകളിലും എഴുതുന്നു, എന്ത്‌ കൊണ്ട്‌ ഒന്നില്‍ മാത്രം കേന്ദ്രീക്രതമായ എഴുത്ത്‌ നടത്തുന്നില്ല?
 കഥകളാണ് എഴുതിയിരുന്നത്..രണ്ട് നോവലുകള്‍ 25 വര്‍ഷം മുമ്പെഴുതിയിരുന്നു..കൈരളിസുധ എന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞു.പത്രാധിപര്‍ പുത്തേഴത്ത് ഭാസ്കരമേനോന്റെ നിര്യാണത്തിന്നു ശേഷം ആ പ്രസിദ്ധീകരനം നിന്നുപോയി.കഥ,നോവല്‍ അതില്‍ മാത്രമായി കേന്ദ്രീകരിക്കാ‍ന്‍ തുടങ്ങി എന്നു പറയാം..കുടുതലൊന്നും പ്രസിദ്ധീകരിക്കാ‍ന്‍ ശ്രമിച്ചിട്ടില്ല...കവിതകള്‍ക്ക് വായനക്കാര്‍ നോവലിനേയും കഥയേയും അപേക്ഷിച്ച് കുറവാണ്.
  •  താങ്കളുടെ കവിതകളെല്ലാം തന്നെ നല്ല ഈണമുള്ളവയാണ്‌, വ്രത്തത്തിലും അല്ലാതെയും കവിത എഴുതാറുണ്ടല്ലൊ, ഇന്നത്തെ ചെറുപ്പക്കാരായ കവികള്‍ എഴുതുന്ന ഗദ്യ ഹൈകുകളെ കുറിച്ച്‌ എന്താണ്‌ അഭിപ്രായം?
ഇന്നത്തെ കവിതാ രചനാരീതിക്ക് തീരേ നിലനില്‍പ്പില്ല.എല്ലാം സമകാലീകരചനകള്‍ തന്നെ.വ്രുത്തം അലങ്കാരം,വിഭക്തി ഇവയൊന്നും പാലിക്കാതുള്ള രചനാരീതി പെരുകുകയാണ്.ഇത് കാവ്യ സൌന്ദരത്തെ ഹനിക്കുന്നുണ്ട്..ഒ എന്‍ വി,സുഗതകുമാരി,വിജയലക്ഷ്മി,മധുസുതനന്‍ നായര്‍ ,അക്കിത്തം,വിഷ്ണുനാരായണന്‍ നബൂതിരി ,കൈതപ്രം മുതലായവരെല്ലാം പുതുമയോടെ കാവ്യം രചിക്കുന്നില്ലേ?അത്തരം രചനകള്‍ നിലനില്‍ക്കുമെന്നാണ് എന്റെ വിശ്വാസം
  •  അടുത്തിടെ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ സംവരണം എന്ന കവിത, സമകാലിക വിഷയം തന്നെ എന്ന് ഉറച്ച്‌ വിശ്വസിക്കുന്നുണ്ടോ, അത്തരം ഒരു കവിത എഴുതാന്‍ ധൈര്യം കാണിച്ച താങ്കള്‍ക്ക്‌ വായനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു?
 തീര്‍ച്ചയായും സംവരണം എന്ന കവിത സമകാലീക വിഷയം തന്നെ.
കുറേ പ്രതികരണങ്ങള്‍ തെറിയായും ലഭിക്കുകയുണ്ടായി..കണ്ടതും അറിഞ്ഞതും,അനുഭവിച്ചതും മാത്രം പറയാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളു.ഒരാള്‍ കേസ്സുകൊടുക്കുമെന്നു പറഞ്ഞ് മെയില്‍ ചെയ്തിരുന്നു..ജാതിയെ വിമര്‍ശിക്കുന്നുണ്ടെന്നു പറഞ്ഞ്..എന്നെ പ്രശസ്തനാക്കാന്‍ താങ്കള്‍ മുതിരുകയാണല്ലെ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം നിശബ്ദനായി..പാവം..

ഈ ബ്ലോഗ് തിരയൂ